

നയപരമായ തീരുമാനങ്ങളിൽ ഇടപെടില്ല; സുപ്രീം കോടതി
file image
ന്യൂഡൽഹി: നയപരമായ തീരുമാനങ്ങളിൽ ഇടപെടാനില്ലെന്നും എക്സിക്യൂട്ടിവിന്‍റെയും നിയമനിർമാണ സഭകളുടെയും അധികാരങ്ങളിൽ കടന്നുകയറുന്നുവെന്ന് തങ്ങൾക്കെതിരേ ഇപ്പോൾത്തന്നെ വിമർശനമുണ്ടെന്നും സുപ്രീം കോടതി.
ഒടിടി പ്ലാറ്റ് ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ പരാമർശം. ഒടിടി നിയന്ത്രണമെന്നത് നയപരമായ തീരുമാനമാണ്. കേന്ദ്ര സർക്കാരാണു നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത്. ഞങ്ങളെങ്ങനെയാണ് അതിലിടപെടുക- സുപ്രീം കോടതി ചോദിച്ചു.
ബില്ലുകളിൽ ഒപ്പുവയ്ക്കാൻ രാഷ്‌ട്രപതിക്കു സമയപരിധി നിർദേശിച്ച സുപ്രീം കോടതിയുടെ നടപടിയെ ഉപരാഷ്‌ട്രപതിയടക്കം രൂക്ഷമായി വിമർശിച്ചിരിക്കെയാണ് പരമോന്നത കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനുമുൾപ്പെട്ട ബെഞ്ചിന്‍റെ നടപടി പാർലമെന്‍റിന്‍റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നാണ് വിമർശനം.
വിഷയം ഗൗരവമുള്ളതെന്നു പറഞ്ഞ ഹർജിക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജയിനോട് ഒരു പകർപ്പ് കേന്ദ്ര സർക്കാരിനു നൽകാൻ നിർദേശിച്ച ജസ്റ്റിസ് ഗവായ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഞങ്ങളിത് തള്ളിക്കളയുമെന്നു പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.