

സുവേന്ദു അധികാരി
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്. ഇതോടെ ബംഗാളിൽ ബിജെപി സർക്കാരിന് വഴിയൊരുങ്ങി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് മാത്രമാണ് നിർദേശിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിന്‍റെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുത്തത്. 2020 ഡിസംബറിൽ ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി പാർട്ടിയുടെ പ്രചാരണത്തിന്‍റെ മുൻനിര പോരാളിയായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ നന്ദിഗ്രാം മണ്ഡലത്തിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് സുവേന്ദു വാർത്തകളിൽ നിറഞ്ഞത്. ഇത്തവണ ഭവാനിപുർ മണ്ഡലത്തിൽ വീണ്ടും മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന്‍റെ രാഷ്ട്രീയ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കപ്പെട്ടു.
ശനിയാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.