

"നീ തീവ്രവാദിയാണ്, എന്ത് കഴിച്ചാണ് വരുന്നത്‍? നാണമില്ലേ": മുസ്ലീം വിദ്യാർഥിയെ ക്ലാസ് മുറിയിൽവച്ച് ആക്ഷേപിച്ച് അധ്യാപകൻ
ബംഗളൂരു: മുസ്ലീം വിദ്യർഥിയെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച് അധ്യാപകൻ. ബംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിലെ പ്രൊഫസറാണ് ക്ലാസ് മുറിയിൽവച്ച് വിദ്യാർഥിയോട് മോശമായി പെരുമാറിയത്. അധ്യാപകന്‍റെ വർഗീയ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതിനെ തുടർന്ന് അയാളെ സസ്പെൻഡ് ചെയ്തു.
മാർച്ച് 24ന് പിഇഎസ് യൂണിവേഴ്സിറ്റിയിലാണ് സംഭവമുണ്ടായത്. മുരളീധർ ദേശ്പാണ്ഡെ എന്ന അധ്യാപകൻ മുസ്ലീം വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിക്കുകയും ആക്ഷേപിക്കുകയുമായിരുന്നു. "നീ തീവ്രവാദിയാണ്. എന്ത് കഴിച്ചാണ് വരുന്നത്. ഞാൻ കരുതി ഇന്ന് ഞാൻ ശാന്തനായിരിക്കുമെന്ന്. നിനക്ക് നാണമില്ലേ? ഒരു ഉപകാരവുമില്ലാത്ത ഒരുത്തൻ."- എന്നാണ് അധ്യാപകൻ പറഞ്ഞത്.
ക്ലാസ് മുറിയിലുള്ള വിദ്യാർഥി തന്നെയാണ് വിഡിയോ പകർത്തിയത്. ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ അധ്യാപകനെതിരേ വൻ വിമർശനം ഉയരുകയായിരുന്നു. തുടർന്നാണ് പ്രൊഫസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.. എല്ലാ ക്ലാസ് മുറികളിലും സിസിടിവിയുണ്ടെന്നും വിഡിയോ സത്യമാണോ എന്ന് ഉറപ്പിക്കാൻ ടെക്നിക്കൽ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി ചാൻസിലർ പറഞ്ഞു.