മകന് നൽകേണ്ടിയിരുന്ന പണം അയച്ചത് മറ്റൊരാൾക്ക്; തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ
ബംഗളൂരു: മകന് യോഗ ക്ലാസിൽ ചേരാൻ വേണ്ടി അക്കൗണ്ടിലേക്ക് നൽകിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുത്തത് തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ. ബംഗളൂരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിക്കാണ് പണം നഷ്ടമായത്.
യോഗ ക്ലാസിൽ ചേരുന്നതിനു വേണ്ടി 2360 രൂപയായിരുന്നു അധ‍്യാപിക മകന് അയച്ചു കൊടുത്തത്. എന്നാൽ, പണം ലഭിച്ചില്ലെന്ന് മകൻ വിളിച്ചു പറഞ്ഞതോടെ പണം മറ്റൊരാൾക്കാണ് അയച്ചതെന്ന് മനസിലായി.
പരിശോധനയിൽ, മനോജ് എന്നയാൾക്കാണ് പണം നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുമ്പ് ഒരു ഓൺലൈൻ ടാക്സി ആപ്പ് വഴി യാത്ര ചെയ്ത ശേഷം ഡ്രൈവർക്ക് ഓൺലൈൻ വഴി പണം നൽകിയിരുന്നു. ഇതേ അക്കൗണ്ടിലേക്കാണ് മകന് അയച്ചു നൽകേണ്ടിയിരുന്ന തുക അബദ്ധത്തിൽ അയച്ചത്.
തുടർന്ന് ഇന്‍റർനെറ്റ് നോക്കി ഓൺലൈൻ പേയ്മെന്‍റ് ആപ്പിന്‍റെ കസ്റ്റമർ കെയറിന്‍റെ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് 6900867712 എന്ന നമ്പറിൽ നിന്നു കോൾ വരുകയും പ്രശ്നം പരിഹരിക്കാമെന്നും ഡിപ്പാർട്ട്മെന്‍റിൽ നിന്ന് കോൾ വരുമെന്നും അറിയിച്ചു.
തുടർന്ന് കോൾ വരുകയും പണം തിരിച്ചു നൽകാനുള്ള നടപടി വാട്സാപ്പ് മുഖേനയാണ് ചെയ്യുന്നതെന്ന് ധരിപ്പിച്ച് ഒരു ലിങ്ക് അയച്ചു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഫോണിൽ ആപ്ലിക്കേഷൻ ഇന്‍സ്റ്റോളാവുകയും ചെയ്തു.
എന്നാൽ, പിറ്റേ ദിവസം രാവിലെ നോക്കിയപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 84,360 രൂപയും കാലിയായിരുന്നു. തുടർന്ന് പണം നഷ്ടമായെന്ന് മനസിലായ അധ‍്യാപിക ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.