
റായ്പുർ: ആഗ്രഹപൂർത്തീകരണത്തിനായി സ്വന്തം നാവറുത്ത് ശിവലിംഗത്തിൽ അർപ്പിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി. ഛത്തിസ്ഗഢിലെ ശക്തി ജില്ലയിലാണ് സംഭവം. നാവറുത്ത് അർപ്പിച്ചതിനു ശേഷം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായി പെൺകുട്ടി ക്ഷേത്രത്തിനകത്തു കയറി അകത്തു നിന്ന് അടച്ചു. തന്നെ ശല്യപ്പെടുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ പറയുന്നു. ദാബ്ര മേഖലയിലെ താമസക്കാരിയാണ് പെൺകുട്ടി.
എന്നെ ധ്യാനത്തിൽ നിന്നുണർത്തിയാൽ എന്‍റെ മാതാപിതാക്കളും അധികൃതരും അല്ലാതെയുള്ള ആരെങ്കിലും കൊല്ലപ്പെടും എന്ന് പെൺകുട്ടി രക്തം കൊണ്ട് എഴുതി വച്ചിട്ടുണ്ട്. രണ്ടാമത്തെ കുറിപ്പിൽ ക്ഷേത്രത്തിനു ചുറ്റും നിശബ്ദത ഉറപ്പാക്കാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പെൺകുട്ടിക്ക് നാവറുക്കുന്നതിനായി നാട്ടുകാരും വീട്ടുകാരും പിന്തുണ നൽകിയെന്നതാണ് മറ്റൊരു വൈചിത്ര്യം.
പെൺകുട്ടിയുടെ ധ്യാനം തടയരുതെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ ക്ഷേത്രത്തിനു പുറത്ത് തമ്പടിച്ചിരിക്കുകയാണ്. പൊലീസും അധികൃതരും ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ തയാറായിട്ടില്ല.