

തേജ് പ്രതാപ് യാദവ്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് ബിഹാറിൽ പ്രതിഷേധം നടത്തിയതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു.
14 ദിവസത്തേക്കാണ് അദ്ദേഹത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നതെന്ന് പൊലീസ് വ‍്യക്തമാക്കി. പറ്റ്നയിൽ പ്രതിഷേധം രൂക്ഷമാകുന്നതിനും നാശനഷ്ടമുണ്ടാക്കുന്നതിനും തേജ് പ്രതാപിന്‍റെ സാന്നിധ‍്യവും പ്രവൃത്തികളും കാരണമായെന്നാണ് പൊലീസ് ആരോപിക്കുന്നത്.
പറ്റ്നയിലെ ഛാജു ബാഗിസെ ജുഡീഷ‍്യൽ മജിസ്ട്രേറ്റിന് മുന്നിൽ തേജ് പ്രതാപിനെ ഹാജരാക്കുകയും തുടർന്ന് അദ്ദേഹത്തെ ബ‍്യൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. താൻ വിദ‍്യാർഥികൾക്കൊപ്പമാണെന്നും അവർക്കു വേണ്ടി മരിക്കാൻ പോലും താൻ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു.
ശനിയാഴ്ച പറ്റ്നയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്കും പരുക്കേറ്റിരുന്നു. കലാപം നടത്തിയതിനും പ്രതിഷേധക്കാരെ അതിന് പ്രകോപിപ്പിച്ചതിനുമാണ് തേജ് പ്രതാപ് യാദവിനെ അറസ്റ്റ് ചെയ്തതെന്ന് പറ്റ്ന എസ്എസ്പി കാർത്തികേയ ശർമ പറഞ്ഞു. തേജ് പ്രതാപ് യാദവിനെ വിട്ടയക്കണമെന്ന് ആവശ‍്യപ്പെട്ട് തിങ്കളാഴ്ച ജാമ‍്യാപേക്ഷ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ജഗന്നാഥ് സിങ് പറഞ്ഞു.