
രോഹിത് (25)
ബംഗളൂരു: ഡോക്റ്ററാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംമടുത്ത് ദൈവത്തിന് കത്തെഴുതിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ നിന്നുള്ള രോഹിത് (25) ആണ് തന്‍റെ വിധിയെ ചോദ്യം ചെയ്ത് ദൈവത്തിന് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്.
എംഎസ്‌സി പൂർത്തിയാക്കി ബിഎഡിന് പഠിക്കുകയായിരുന്നു രോഹിത്. എന്നാൽ ഡോക്റ്ററാവണം എന്നായിരുന്നു യുവാവിന്‍റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിയാതെ വന്നതിലുള്ള വേദനയാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു.
"ശിവാ, നിന്‍റെ എല്ലാ ജ്ഞാനത്തോടും കൂടി, എന്തിനാണ് എനിക്ക് ഇങ്ങനെയൊരു വിധി എഴുതിയത്? നിന്‍റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്‍റെ മക്കള്‍ തന്നെയല്ലേ? ജീവനോടെയുള്ളപ്പോൾ അനുഭവിക്കുന്ന വേദന മരണത്തിന്‍റെ വേദനയേക്കാൾ വലുതാണ്. പലതവണകളായി ഞാന്‍ ശ്രമിച്ച് മടുത്തു. ഒരുപക്ഷെ എന്‍റെ വിധി ഇതായിരിക്കാം. ഈ ജീവിതത്തില്‍ ഒരുപാട് നല്ല ഹൃദയത്തിന്‍റെ ഉടമകളെ കാണാനായി എന്നതില്‍ സന്തോഷമുണ്ട്. എന്നാൽ ശേഷിക്കുന്ന ആളുകളെ മറക്കുന്നതാണ് നല്ലത്. എനിക്ക് ഇനിയും ഒരു ജന്മമെടുക്കേണ്ട. എന്‍റെ മൃതശരീരം കാശിയില്‍ ദഹിപ്പിക്കണമെന്നാണ് അന്ത്യാഭിലാഷം" - എന്നായിരുന്നു യുവാവ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് പലപ്പോഴും അസന്തുഷ്ടനായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.