

കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അനന്തനാഗ് ടൗണിലെ ലാൽ ചൗക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം.
അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35)യാണ് കൊല്ലപ്പെട്ടത്. ഇയാൾ ഉൾപ്പെടുന്ന പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആഷിഖിനെ ഉടൻ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തെ തുടർന്ന് ഭീകരരെ പിടികൂടാൻ സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.
അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ വൻതോതിലാണ് സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീരിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് അമർനാഥ് യാത്ര ഇപ്പോൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.