

തൃശൂർ: അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തെ ചോദ്യംചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇന്ത്യ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ ആരാധനാലയ കൊള്ളയാണ് അയോധ്യ രാമക്ഷേത്ര കൊള്ളയെന്ന് വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ വേളയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. രാജ്യമൊട്ടാകെ ഈ വിഷയം തങ്ങൾ ഉയർത്തും. രാജ്യത്തെ കോടിക്കണക്കിനു വിശ്വാസികളെ ഈ കവർച്ച ബാധിച്ചു. എന്നാൽ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുകയാണ്. ഉത്തർപ്രദേശിൽ എസ്ഐടി രൂപീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ഉദ്ദേശത്തിലാണ് ഇത് ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ കൊള്ളയ്ക്ക് പിന്നിലെ യഥാർഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ സാധിക്കൂവെന്നും വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തോളമായി ക്ഷേത്രത്തിന്‍റെ പേരു പറഞ്ഞ് സംഘപരിവാർ സംഘടനകളായ വിഎച്ച്പിയും ആർഎസ്എസും വിശ്വാസികളിൽ നിന്ന് സംഭാവന സ്വീകരിക്കുകയായിരുന്നെന്നും ആ പണവും സ്വർണവുമെല്ലാം ഇപ്പോൾ കൊള്ളയടിക്കപ്പെട്ടുവെന്നും വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ നിയമിക്കപ്പെട്ട ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഭാരവാഹികളുടെ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. കോൺഗ്രസിന് ഇത് രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ എന്തുകൊണ്ടാണ് കേരളത്തിലെ ബിജെപിയും മൗനം പാലിക്കുന്നതെന്നും വേണുഗോപാൽ ചോദിച്ചു.