

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അമെരിക്കയുമായി ചേർന്ന് ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് രണ്ട് തവണ പശ്ചിമേഷ്യൻ രാജ്യത്തലവന്മാരുമായി സംസാരിച്ചതായും മോദി പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുന്നുണ്ടെന്നും യുദ്ധത്തെ പാലർമെന്‍റ് ഒറ്റക്കെട്ടായി അപലപിക്കുന്നതായും മോദി ലോക്സഭയിൽ പറഞ്ഞു.
യുദ്ധം ബാധിച്ച രാജ്യങ്ങളുമായി ഇന്ത്യക്ക് ബന്ധമുണ്ട്. യുദ്ധം ബാധിച്ച രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇന്ധനമെത്തുന്നത്. യുദ്ധത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സംഘർഷ സാഹചര്യത്തിൽ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം കൽപ്പിച്ചത്.
ഇറാനിൽ നിന്ന് ആയിരത്തിലധികം ഇന്ത്യക്കാരേ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്. എൽപിജി അടക്കമുള്ള ഇന്ധനം ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലെത്തുന്നത്. എൽപിജി അടക്കം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചു. ഓയിൽ, എൽപിജി വഹിച്ചുള്ള കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധം രാജ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിവിധ വകുപ്പുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.