'ശുഭ' മുഹൂർത്തത്തിൽ 'മാന്ത്രിക' മരുന്ന്; ആസ്മ മരുന്നിനായി കർണാടകയിൽ വൻ തിരക്ക്

മൃഗാശിര (മകൈരം)നക്ഷത്രം ആർദ്ര (തിരുവാതിര) നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തത്തിൽ മരുന്നു സേവിച്ചാൽ ആസ്മ പൂർണമായും ഭേദമാകുമെന്നാണ് വിശ്വാസം
ആസ്മ മരുന്നിനായി കാത്തു നിൽക്കുന്നവർ
ആസ്മ മരുന്നിനായി കാത്തു നിൽക്കുന്നവർ

കോപ്പൽ: കർണാടകയിലെ വലിയ തിരക്കില്ലാത്ത ശാന്തമായ ഗ്രാമമാണ് കുട്ടഗനഹള്ളി. പക്ഷേ ശനിയാഴ്ച നേരം പുലർന്നതോടെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് ആ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. ആസ്മ പൂർണമായും ഭേദമാക്കാൻ ശുഭ മുഹൂർത്തത്തിൽ മാന്ത്രിക മരുന്നു സേവിക്കാനായാണ് എത്തിയവരാണ് എല്ലാവരും. കർണാടകയിലെ പരമ്പരാഗത വൈദ്യനായ അശോക് റാവു കുൽക്കർണിയാണ് ആസ്മയ്ക്കുള്ള മരുന്ന് തയാറാക്കിയത്. ശനിയാഴ്ച രാവിലെ 7.47ന് ,അതായത് മൃഗാശിര (മകൈരം)നക്ഷത്രം ആർദ്ര (തിരുവാതിര) നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തത്തിൽ മരുന്നു സേവിച്ചാൽ ആസ്മ പൂർണമായും ഭേദമാകുമെന്നാണ് വിശ്വാസമെന്ന് അശോക് റാവു പറയുന്നു. ഹൈന്ദവ ചാന്ദ്ര മാസങ്ങൾ പ്രകാരം കർണാടകയിൽ മഴ പെയ്യുന്ന ജ്യേഷ്ട മാസത്തിൽ മരുന്നു സേവിക്കുന്നതാണ് ഉത്തമമെന്നും കുൽക്കർണി. ഒരു നൂറ്റാണ്ടോളമായി കുൽക്കർണിയുടെ പൂർവികർ ആസ്മയ്ക്കുള്ള മരുന്നു നൽകി വരുന്നു.

അറുപതു വയസ്സു വരെ അശോക് റാവുവിന്‍റെ പിതാവ് വ്യാസ റാവു കുൽക്കർണിയായിരുന്നു മരുന്നു തയാറാക്കി വിതരണം ചെയ്തിരുന്നത്. അതിനു ശേഷമാണ് അശോക് റാവു ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇപ്പോൾ നാൽ‌പ്പതു വർഷമായി താൻ മരുന്നു തയാറാക്കി നൽകാറുണ്ടെന്ന് അശോക് റാവു പറയുന്നു.

കുൽക്കർണി കുടുംബത്തിന്‍റെ നേതൃത്വത്തിൽ അതീവ രഹസ്യക്കൂട്ടുകൾ ഉപയോഗിച്ചാണ് മരുന്നു നിർമിക്കുന്നത്. തീർത്തും സൗജന്യമായാണ് അശോക് റാവു മരുന്നു വിതരണം ചെയ്യുന്നത്. എല്ലാ വർഷവും ശുഭ മുഹൂർത്തത്തിൽ മരുന്നു വിതരണം കുട്ടഗനഹള്ളിയിൽ പതിവാണ്. അതു കൊണ്ടു തന്നെ ഈ സമയമാകുമ്പോഴേക്കും നിരവധി കച്ചവടക്കാർ ഗ്രാമത്തിൽ ഇടം പിടിക്കും.

Trending

No stories found.

Latest News

No stories found.