

പുക പരിശോധനയ്ക്ക് മൂന്നു വർഷം കാലാവധി; നിയമം മാറ്റാനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: പുകപരിശോധനാ സർട്ടിഫിക്കറ്റിന്‍റെ കാലാവധി മൂന്നു വർഷമായി നീട്ടാൻ ഒരുങ്ങി റോഡ് ഗതാഗത ദേശീയ പാതാ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ശുപാർശ മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. നിയമം നടപ്പിലായാൽ സ്വകാര്യ വാഹന ഉപയോക്താക്കൾക്ക് ഗുണകരമാകും. നിലവിൽ ഓരോ വർഷമാണ് പുക പരിശോധനാ സർട്ടിഫിക്കറ്റിന്‍റെ കാലാവധി. ആറു വർഷം വരെ പഴക്കമുള്ള ബിഎസ്-VI സ്വകാര്യ വാഹനങ്ങളുടെ പുക പരിശോധന കാലാവധി നീട്ടാനാണ് നീക്കം.
2020 ഏപ്രിലിൽ വാഹനം വാങ്ങിയവർക്കു വരെ ഗുണം ലഭിക്കും. ഇതേ കാറ്റഗറിയിലുള്ള വാണിജ്യ വാഹനങ്ങളുടെ പുക പരിശോഘനാ കാലവധി രണ്ട് വർഷമായി നീട്ടാനും ശുപാർശയിലുണ്ട്. അതേ സമയം ആറു മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ പുക പരിശോധനാ കാലാവധി ഒരു വർഷമായി തന്നെ തുടരും. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധി ആറു മാസമായി കുറയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ബിഎസ്-1,2,3 കാറ്റഗറിയിലുള്ള വാഹനങ്ങളുടെ പുക പരിശോധനാ കൂടുതൽ കർശനമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും ഈ വാഹനങ്ങൾ പുക പരിശോധന നടത്തണമെന്നാണ് നിർദേശം.
പുതിയ വാഹനങ്ങൾ താരതമ്യേന കുറവ് മലിനമായ പുക മാത്രമാണ് പുറന്തള്ളുന്നത്. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്സ്, ഹൈഡ്രോകാർബൺസ് എന്നിവയാണ് വാഹനങ്ങൾ പുറന്തള്ളുന്ന പുകയിൽ ഉള്ളത്. അതേ സമയം പഴയ വാഹനങ്ങളിൽ നിന്നുള്ള മാലിന്യത്തിന്‍റെ അളവ് കൂടുതലാണ്. എന്നാൽ ഈ രണ്ടു വിഭാഗത്തിൽ പെട്ട വാഹനങ്ങൾക്കും നിയമം ഒരേ പോലെയാണ്. അതിനാലാണ് ഇക്കാര്യത്തിൽ മാറ്റത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.