

ബസ്തർ വനത്തിൽ കടുവ വേട്ട
റായ്പൂർ: മാവോയിസ്റ്റ് ആക്രമണത്തിന് കുപ്രസിദ്ധിയാർജിച്ച ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ വന്യീജിവി കള്ളക്കടത്ത് നടക്കുന്നതായി ആരോപണം. ബസ്തർ വനമേഖലയിൽ ഉൾപ്പെടുന്ന ബീജാപുരിലെ ഇന്ദ്രവതി ടൈഗർ റിസർവിൽ വൻതോതിൽ കടുവ വേട്ട നടക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചു.
2024 മുതൽ സംസ്ഥാനത്ത് കടുവയെ വേട്ടയാടിയ അഞ്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സർക്കാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറ് കടുവ തോലുകൾ പിടിച്ചെടുക്കുകയും 41 പേരെ അറസ്റ്റും ചെയ്തു. എന്നാൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വാദം സർക്കാർ തള്ളിക്കളഞ്ഞു.
പ്രതിപക്ഷനേതാവ് ചരൺ ദാസ് മഹന്ത്, എംഎൽഎമാരായ ശേഷ്‌രാജ് ഹർബൻഷ്, വിക്രം മണ്ഡവി എന്നിവരാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. അഞ്ചു മാസം മുൻപ് മൂന്നു കടുവകളെ വേട്ടയാടിയെന്ന് ഇവർ ഉന്നയിച്ചു. സംഭവത്തിൽ അറസ്റ്റിലായവരിൽ ഛത്തീസ്ഗഢ് അതിർത്തിയിൽ നിയോഗിക്കപ്പെട്ട മഹാരാഷ്ട്ര പൊലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ നാലു പതിറ്റാണ്ടായി മാവോയിസ്റ്റ് ആക്രമണം കാരണം കുപ്രസിദ്ധിയാർജിച്ചതാണ് ബസ്തർ മേഖല. മാർച്ച് 31നാണ് ബസ്തർ മാവോയിസ്റ്റ് മുക്തമായതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.