കാൺപൂർ-ലഖ്നൗ ദേശീപാതയിൽ ടോൾ പിരിവ് താൽകാലികമായി നിർത്തിവച്ചു

അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കുകയാണെന്നും യാത്രക്കാരിൽ നിന്ന് ഒരു ടോളും ഈടാക്കില്ലെന്നും ദേശീയപാത അതോറിറ്റി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു
Cracks formed on the Lucknow-Kanpur Expressway (File photo)

ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിൽ രൂപപ്പെട്ട വിള്ളലുകൾ (ഫയൽ ചിത്രം)

Updated on

ലഖ്നൗ: അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ പുതിയ കാൺപൂർ-ലഖ്നൗ അതിവേഗപാതയിലെ ടോൾ പിരിവ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഉദ്ഘാടനത്തിനു പിന്നാലെ പാതയിൽ തകരാർ ഉണ്ടായതിനെ തുടർന്ന് വൻവിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ടോൾ ഈടാക്കുന്നത് താൽകാലികമായി നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

ജൂലൈ 13നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് പാത ഉദ്ഘാടനം ചെയ്തത്. എന്നാൽ പിന്നാലെ പാതയിൽ വിള്ളലുകൾ കണ്ടെത്തുകയായിരുന്നു. പാതയുടെ ഉന്നാവോ-ലഖ്നൗ ഭാഗത്താണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകൾ ഉണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കാർ, ജീപ്പ്, വാൻ എന്നീ വാഹനങ്ങൾക്ക് 275 രൂപയാണ് ഒരു വശത്തേക്കുള്ള ടോളായി ഈടാക്കിയിരുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കുകയാണെന്നും യാത്രക്കാരിൽ നിന്ന് ഒരു ടോളും ഈടാക്കില്ലെന്നും ദേശീയപാത അതോറിറ്റി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പാതയിൽ വിള്ളൽ ഉണ്ടായതിനു പിന്നാലെ മൂന്ന് എൻജിനീയർമാർക്ക് ദേശീയപാത അതോറിറ്റി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com