

ബംഗ്ലാദേശ് അതിർത്തിയിൽ മുതലകളെ തുറന്നുവിടാൻ ആലോചിച്ചിരുന്നു!
file photo
ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം സാധ്യമല്ലാത്ത നദീതടങ്ങളിൽ മുതലകളെ തുറന്നുവിടാനുള്ള സാധ്യത അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പരിശോധിച്ചു. നുഴഞ്ഞുകയറ്റവും കുറ്റകൃത്യങ്ങൾക്കുശേഷം അതിർത്തിയിലൂടെ രക്ഷപെടുന്നതും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിലെ അപായസാധ്യതകൾ ഫീൽഡ് കമാൻഡർമാർ ചൂണ്ടിക്കാട്ടിയതിനാൽ ഉപേക്ഷിച്ചെന്നും സേനാ വൃത്തങ്ങൾ.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു ഡൽഹിയിൽ ബിഎസ്എഫ് ആസ്ഥാനത്തു ചേർന്ന യോഗമാണ് അതിർത്തി സുരക്ഷയ്ക്ക് വ്യത്യസ്തമായ മാർഗത്തെക്കുറിച്ച് ചർച്ച ചെയ്തത്. 4096 കിലോമീറ്റർ വരുന്ന അതിർത്തിയുടെ കാവൽചുമതലയുള്ള യൂണിറ്റുകളോട് ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അന്നു നിർദേശം നൽകി.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകൾ പ്രകാരം ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ 856 കിലോമീറ്റർ ദൂരമാണ് വേലി കെട്ടിത്തിരിക്കാൻ ബാക്കിയുള്ളത്. കൊടുംകാടും നദികളുമടങ്ങുന്ന ദുഷ്കരമായ ഭൂപ്രദേശമാണിത്. ഇവിടെ വിഷപ്പാമ്പുകളെയും മുതലകളെയും തുറന്നുവിടാമെന്നായിരുന്നു ബിഎസ്എഫിന്‍റെ ശുപാർശ.
എന്നാൽ, ഇതു പ്രായോഗികമല്ലെന്നു ഫീൽഡ് കമാൻഡർമാർ ചൂണ്ടിക്കാട്ടി. ഇതിൽ പല പ്രദേശങ്ങളിലും ജനവാസമുണ്ട്. വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ ഈ പാമ്പുകളും മുതലകളും ജനങ്ങൾക്കു സുരക്ഷാ ഭീഷണിയായി മാറാമെന്ന് അവർ മുന്നറിയിപ്പു നൽകി. ഇതോടെ, പദ്ധതി ഉപേക്ഷിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാമെന്നായിരുന്നു മറ്റൊരു നിർദേശം. ഇതേക്കുറിച്ച് അധികൃതർ ഗൗരവമായി പരിശോധിച്ചു വരികയാണ്.