
'ഫയർഫോഴ്സ് പണം കണ്ടിട്ടില്ല'; ജസ്റ്റിസ് യശ്വന്ത് വർമ കേസിൽ വെളിപ്പെടുത്തലുമായി ഫയർഫോഴ്സ് മേധാവി
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഫയർഫോഴ്സ് അംഗങ്ങൾ ജസ്റ്റിസിന്‍റെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഫയർഫോഴ്സ് മേധാവി അതുർ ഗാർഗ്. ഫയർഫോഴ്സ് ജസ്റ്റിസിന്‍റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തിട്ടില്ല.
തീ അണച്ചതിനു ശേഷം വീട് പൂർണമായും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ജോലിക്കിടെ പണം കണ്ടിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതായും അതുൽ ഗാർഗ് വ്യക്തമാക്കി. ഹോളി ദിനത്തിൽ വൈകിട്ടാണ് ജസ്റ്റിസിന്‍റെ വീട്ടിൽ തീ പിടിത്തമുണ്ടായത്. സംഭവ സമയത്ത് ജസ്റ്റിസോ അദ്ദേഹത്തിന്‍റെ കുടുംബമോ അവിടെ ഉണ്ടായിരുന്നില്ല.
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയിൽ തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് ജഡ്ജിയുടെ വീട്ടിൽ അസാധാരണമായ വിധത്തിൽ പണം കണ്ടെത്തിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ