

ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിച്ച് 2 മരണം; 8 പേർ ചികിത്സയിൽ, അതീവ ജാഗ്രതാ നിർദേശം
കടപ്പ: ആന്ധ്രാപ്രദേശിൽ കൊവിഡ് 19 പടർന്നു പിടിക്കുന്നു. എട്ടു പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈഎസ്ആർ കടപ്പ ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങളിലായാണ് ചികിത്സയിലിരിക്കെ 2 പേർ മരിച്ചത്.
രാജംപേട്ട് പ്രദേശത്ത് പനിയും ചുമയും ബാധിച്ചെത്തിയ 52 കാരൻ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. പിന്നാലെ ഗവൺമെന്‍റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ 43 കാരനും കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.
രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന 28 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി പരിശോധിച്ചു. രണ്ട് ജില്ലകളിലുമായാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവരും വീട്ടിൽ ഐസൊലേഷനിലിരിക്കാണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തെ താമസക്കാർ മാസ്ക് ധരിക്കാനും കൈ ശുചിത്വം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.