അനന്ത്നാഗ് ഏറ്റുമുട്ടൽ; ഭീകരർക്കായി തെരച്ചിൽ തുടരുന്നു

പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് നിലവിലെ നിഗമനം.
Representative image
Representative image
Updated on

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സൈന്യം. ബുധനാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരചരമം പ്രാപിച്ചിരുന്നു. കേണൽ മൻപ്രീത് സിങ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ മേജർ ആശിഷ് ധോനാക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. അനന്ത്നാഗിലെ കൊക്കോരനാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയാണ് മൂന്നും പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.

പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് നിലവിലെ നിഗമനം. കഴിഞ്ഞ ഓഗസ്റ്റ് 4ന് കുൽഗാമിലെ ഹാലൻ വനപ്രദേശത്തും സൈനികർക്കും നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് ആക്രമിച്ച അതേ സംഘമാണ് അനന്ത്നാഗിലെത്തിയതെന്നാണ് കണ്ടെത്തൽ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഗാരോൾ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പക്ഷേ വൈകിട്ടോടെ വെടിവയ്പ്പ് നിർത്തി വച്ചു. ഭീകരരുടെ താവളവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതോടെ ബുധനാഴ്ച രാവിലെ മുതൽ സൈനികർ തെരച്ചിൽ ആരംഭിച്ചു. കേണൽ സിങ്ങാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൃത്യമായിരുന്നു. പക്ഷേ അവരുടെ കൈവശം യുദ്ധസമാനമായ ആയുധശേഖരമാണുണ്ടായിരുന്നതെന്ന് സൈന്യം പറയുന്നു. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തുന്നതിനാൽ ഇന്ത്യയിലുള്ള വിദേശ ഭീകരരെയാണ് ആക്രമണത്തിനായി പാക്കിസ്ഥാൻ നിയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com