ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

കാർഷിക, നഗര ജൈവമാലിന്യങ്ങൾ പ്രയോജനപ്പെടുത്തി ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രയം കുറയ്ക്കുകയും ശുദ്ധ ഊർജത്തിലേക്കുള്ള രാജ്യത്തിന്‍റെ മാറ്റം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം
Union Cabinet approves National Biogas Programme.

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Updated on

ന്യൂഡൽഹി: രാജ്യത്ത് കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദനം വേഗത്തിലാക്കുന്നതിനായി 23,731 കോടി രൂപ ചെലവിൽ ദേശീയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അനുമതി നൽകി. കാർഷിക, നഗര ജൈവമാലിന്യങ്ങൾ പ്രയോജനപ്പെടുത്തി ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രയം കുറയ്ക്കുകയും ശുദ്ധ ഊർജത്തിലേക്കുള്ള രാജ്യത്തിന്‍റെ മാറ്റം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2027-28 സാമ്പത്തിക വർഷം മുതൽ പദ്ധതി ആരംഭിക്കും. ഉറപ്പുള്ള വാങ്ങൽ സംവിധാനം, മൂലധന സബ്സിഡി, പൈപ്പ്‌ലൈൻ അടിസ്ഥാനസൗകര്യ വികസനം, വായ്പ ലഭ്യമാക്കൽ എന്നിവയിലൂടെ ആഭ്യന്തര സിബിജി ഉൽപാദനം ഏകദേശം പത്തിരട്ടിയായി ഉയർത്താനാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.

കാർഷിക അവശിഷ്ടങ്ങൾ, ചാണകം, നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ തുടങ്ങിയവ എന്നിവ ഉപയോഗിച്ചാകും കംപ്രസ്ഡ് ബയോഗ്യാസ് ഉൽപാദിപ്പിക്കുക. ഇത് വാഹനങ്ങളിൽ ഉപയോഗിക്കുന്ന സിഎൻജിയുമായി കലർത്തി ഉപയോഗിക്കാനാകും.

നിലവിലുള്ള സസ്റ്റെയിനബിൾ ആൾട്ടർനേറ്റീവ് ടുവേഡ്സ് അഫോർഡബിൾ ട്രാൻസ്പോർട്ടേഷൻ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ പദ്ധതി വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം 200ലധികം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com