
AI image
ബാലിയ: സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോണിന്‍റെ വെട്ടത്തിൽ നാല് സ്ത്രീകൾ പ്രസവിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് ആരോഗ്യ മന്ത്രാലയം. ഉത്തർപ്രദേശിലെ ബേരുവാർബാരി ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഡപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ നയിക്കുന്ന മൂന്നംഗ അന്വേഷണ കമ്മിറ്റി അന്വേഷണം നടത്തും തിങ്കളാഴ്ച നാലു സ്ത്രീകൾ മൊബൈലിന്‍റെ വെട്ടത്തിൽ പ്രസവിച്ചത് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സഞ്ജീവ് ബർമൻ വ്യക്തമാക്കി.
മൂന്നു ദിവസം മുൻപേ ആരോഗ്യ കേന്ദ്രത്തിലേക്ക് വൈദ്യുതി വിതരണം ചയ്യുന്ന ട്രാൻസ്ഫോർമർ തകരാറിലായിരുന്നു.
രാജ്പുരിൽ നിന്നുള്ള രാജു സാഹ്നിയുടെ ഭാര്യ നീതു ദേവി, അച്ചോഹിയിൽ നിന്നുള്ള മിഥുനിന്‍റെ ഭാര്യ മഞ്ജു ദേവി, അഡാറിൽ നിന്നുള്ള ചന്ദ്രമ രാജ്ഭറിന്‍റെ ഭാര്യ പിങ്കി ദേവി, അപായലിൽ നിന്നുള്ള അഖ്തർ അലിയുടെ ഭാര്യ റാസിയ ഖാത്തൂൺ എന്നിവരാണ് തിങ്കളാഴ്ച രാത്രി മൊബൈലിന്‍റെ വെട്ടത്തിൽ പ്രസവിച്ചത്.
ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും ഇതിനു കാരണക്കാരായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.