

ആംബുലൻസിന് പെട്രോൾ നിഷേധിച്ചു; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
ബാലിയ: ആംബുലൻസിന് പെട്രോൾ നിഷേധിച്ചതു മൂലം രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ പാണ്ഡേപുർ സ്വദേശിയായ ഛാത്തു ശർമയാണ് മരിച്ചത്. ശർമയെ സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇന്ധനം തീർന്നത്.
കുടുംബാംഗങ്ങൾ അടുത്തുള്ള പമ്പിലെത്തി പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ഓപ്പറേറ്റർ പെട്രോൾ നൽകാൻ തയാറായില്ല. ഇതേ തുടർന്ന് ശർമയെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ വന്നുവെന്നും അതാണ് മരണകാരണമെന്നുമാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചത്.
ആരോപണം വളരെ ഗൗരവമേറിയതാണെന്ന് ജില്ലാ സപ്ലൈ ഓഫിസർ (ഡിഎസ്ഒ) ദേവമണി മിശ്ര പ്രതികരിച്ചു. ബൈരിയ സബ് ഡിവിഷണൽ മജിസ്സ്ട്രേറ്റ് , ഡിഎസ്ഒ, അസിസ്റ്റന്‍റ് ഫൂഡ് ഓഫിസർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് അന്വേഷണ സമിതിയെ രൂപീകരിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് പ്രകാരം കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡിഎസ്ഒ വ്യക്തമാക്കി.