അളകനന്ദ കര കവിഞ്ഞൊഴുകുന്നു
അളകനന്ദ കര കവിഞ്ഞൊഴുകുന്നു

'അളകനന്ദ' കര കവിഞ്ഞൊഴുകുന്നു; ബദ്രിനാഥ് തീർഥാടകർ ആശങ്കയിൽ|Video

ഭയപ്പെടുത്തും വിധം അതിശക്തമായാണ് നദി ഒഴുകുന്നത്.
Published on

ഗോപേശ്വർ: അളകനന്ദാ നദി കര കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളെല്ലാം മുങ്ങിയതോടെ ബദ്രിനാഥ് തീർഥാടകർക്ക് ആശങ്ക. കേത്ര പ്രദേശത്തിന്‍റെ വികസന പദ്ധതിയുടെ ഭാഗമായി തീരത്തോട് ചേർന്ന് ഉദ്ഖനനം ചെയ്യാൻ തുടങ്ങിയതോടെയാണ് അപ്രതീക്ഷിതമായി നദി കര കവിയാൻ തുടങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെ നദീജലം ബ്രഹ്മകപലിനെയും കടന്ന് ബദ്രിനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള തപ്ത്കുണ്ഡിനോളം അടുത്തെത്തി. നിലവിൽ ക്ഷേത്രത്തിൽ നിന്നും കേവലം മീറ്ററുകൾക്കു താഴെയായാണ് നദി ഒഴുകിക്കൊണ്ടിരിക്കുന്നത്. സാധാരണയായി ഔഷധഗുണമെണ്ടെന്ന് വിശ്വസിക്കുന്ന തപ്ത്കുണ്ഡിൽ കുളിച്ചു കയറിയാണ് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്താറുള്ളത്.

ബ്രഹ്മകപലിൽ പിതൃക്കൾക്കായി ബലികർമങ്ങൾ ചെയ്യാറുമുണ്ട്. നദി കര കവിഞ്ഞതോടെ ഇവയെല്ലാം മുടങ്ങിയ അവസ്ഥയിലാണ്. ഭയപ്പെടുത്തും വിധം അതിശക്തമായാണ് നദി ഒഴുകുന്നത്. ബദ്രിനാഥ് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണപ്രവർത്തനങ്ങൾക്കായാണ് നദീ തീരത്തു നിന്ന് മണ്ണ് മാറ്റിയത്. ഇതു വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി തീർഥ് പുരോഹിത പ്രസിഡന്‍റ് പ്രവീൺ ധ്യാനി പറയുന്നു.

ഇതാദ്യമായാണ് അളകനന്ദയിലെ ജലനിരപ്പ് അത്രയധികം ഉയരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഉദ്ഖനനത്തിന്‍റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ നദിയിൽ നിക്ഷേപിച്ചതോടെ നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രളയത്തിനു സമാനമായ സാഹചര്യത്തിന് കാരണമായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com