Shatrughan Singh
ശത്രുഘ്നൻ സിങ്

ലിവ്-ഇൻ ബന്ധം വീട്ടിലറിയിക്കാൻ ഏക സിവിൽ കോഡിൽ വ്യവസ്ഥ

ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരാഖണ്ഡ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥ
Published on

ഡെറാഡൂൺ: ലിവ്-ഇൻ പങ്കാളികളുടെ സ്വകാര്യത മാനിക്കുമെങ്കിലും, പക്വത വരാത്ത ലിവ്-ഇൻ പങ്കാളികളുടെ വീട്ടുകാരെ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ തയാറാക്കിയ ഏക സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ് - UCC) ചട്ടം.

ചട്ടപ്രകാരം, 18 മുതൽ 21 വരെ പ്രായമുള്ളവരെയാണ് പക്വതയില്ലാത്തവരായി കണക്കാക്കുക. യുസിസി ചട്ടങ്ങൾ തയാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഒമ്പതംഗ സമിതിയുടെ അധ്യക്ഷൻ ശത്രുഘ്നൻ സിങ്ങാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

18 വയസിൽ വോട്ട് ചെയ്യാൻ അവകാശം കിട്ടുമെങ്കിലും, പക്വത വരുന്ന പ്രായമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ലെന്ന് സിങ് വിശദീകരിച്ചു.

ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരാഖണ്ഡ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥ. ഇങ്ങനെ ചെയ്യുന്നത് പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് സമിതിയുടെ വാദം. ഇതിനെ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ അപ്പോൾ നോക്കാമെന്നും സിങ് പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ യുസിസി പരിധിയിൽ നിന്ന് തത്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ താത്പര്യം അറിഞ്ഞ ശേഷം ഭാവിയിൽ യുസിസിയിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്നും ശത്രുഘ്നൻ സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com