

അമൃത്‌സർ: ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരേ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് വെടിവയ്പ്പുണ്ടായി. അക്രമിയെ പൊലീസ് ഉടനടി കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണത്തിനുണ്ടായ പ്രകോപനം വ്യക്തമായിട്ടില്ല.
മതപരമായ ശിക്ഷയുടെ ഭാഗമായി, ക്ഷേത്ര കവാടത്തിനു പുറത്ത് പാറാവുകാരന്‍റെ യൂണിഫോമിൽ ഇരിക്കുകയായിരുന്നു ബാദൽ. കാലിന് ഒടിവുള്ളതിനാൽ വീൽ ചെയറിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് നാരായൺ സിങ് ചൗര എന്നയാൾ തോക്കെടുത്ത് വെടിവച്ചത്. ഉന്നം തെറ്റിയതിനാൽ ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം, പഞ്ചാബിൽ വീണ്ടും അശാന്തി വിതയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാദലിനു നേരേയുണ്ടായ ആക്രമണമെന്ന് ശിരോമണി അകാലി ദൾ നേതാവ് ദൽജിത് സിങ് ചീമ ആരോപിച്ചു.