

മദ്യഷാപ്പുകൾ അടച്ചു പൂട്ടി വിജയ്; 10 ദിവസം കൊണ്ട് 717 ഔട്ട്‌ലെറ്റുകൾ പൂട്ടി
ചെന്നൈ: മദ്യഷാപ്പുകൾ പൂട്ടുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പിലാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന്‍റെ (ടസ്മാക്) കീഴിലുള്ള 107 ഔട്ട്‌ലെറ്റുകൾ കൂടി അടച്ചു പൂട്ടിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കു 500 മീറ്റർ അടുത്തായി പ്രവർത്തിക്കുന്ന 717 ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടുമെന്ന വാഗ്ദാനം പൂർത്തിയായത്.
സംസ്ഥാനത്തെ 610 ഔട്ട്ലെറ്റുകൾ ബുധനാഴ്ചയ്ക്കു മുൻപേ പൂട്ടിയിരുന്നു. രണ്ടാഴ്ച കൊണ്ട് നടപ്പാക്കേണ്ടിയിരുന്ന ഉത്തരവ് വെറും പത്തു ദിവസങ്ങൾ കൊണ്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുകയായിരുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. വിഗ്നേഷ് വ്യക്തമാക്കി. മധുരയിൽ മാത്രം 290 ഔട്ട്‌ലെറ്റുകളാണ് പൂട്ടിയത്. ഇവിടത്തെ ജീവനക്കാരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇനി 4048 ഔട്ട്‌ലെറ്റുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്.
അടച്ചു പൂട്ടിയവയിൽ ദിവസേന 25 ലക്ഷം വീതം വരുമാനമുള്ള ഔട്ട്‌ലെറ്റുകൾ വരെയുണ്ടായിരുന്നുവെന്നും എന്നാൽ വരുമാനത്തേക്കാൾ കൂടുതൽ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകൾ അടച്ചു പൂട്ടുകയുമായിരുന്നുവെന്നും മന്ത്രി വിഗ്നേഷ് കൂട്ടിച്ചേർത്തു.