

ഗ്രാമ തലവനെ കൊന്ന് ചാക്കിലാക്കി കനാലിൽ തള്ളി; കൃത്യം നിർവഹിച്ചത് കാമുകി
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സുമേർപുർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും കണ്ടെത്തി. മുസ്തഖ ഗുൽഷൻ എന്ന മുന്നയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു. ഇരുമ്പു ദണ്ഡു കൊണ്ട് തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് വിവരം. മുന്നയുടെ കാമുകിയും സഹോദരനും ചേർന്നാണ് കൊല നടത്തിയതെന്നാണ് വിവരം.
മുന്നയ്ക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത്. 2 ഭാര്യമാരിലുമായി ആകെ 18 മക്കളുണ്ട് മുന്നയ്ക്ക്. ഇതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞതുമാണ്. അടുത്തിടെ മുന്ന സുമൻദേവിയെന്ന സ്ത്രീയുമായി പ്രണയത്തിലായി. ഗ്രാമത്തിന് പുറത്ത് ജോലി ചെയ്തിരുന്ന ആളായിരുന്നു സുമന്‍റെ ഭർത്താവ്. ഭർത്താവ് അടുത്തില്ലാത്തതിനാൽ മുന്ന ഇവർക്ക് പല സഹായങ്ങളും ചെയ്ത് അടുത്തുകൂടുകയായിരുന്നു. ഇങ്ങനെയൊരു ബന്ധത്തിന് മുൻകൈ എടുത്തത് മുന്നയായിരുന്നു.
പിന്നീട് മുന്ന ശല്യമായി മാറുകയായിരുന്നു. സ്ഥിരമായി കാണണമെന്ന ഇയാളുടെ വാശിയും ഭീഷണിയും ഇവരേ വല്ലാത്ത അവസ്ഥയിലെത്തിച്ചെന്നും. ഇക്കാര്യം സഹോദരനെ അറിയിച്ചതിനെ തുടർന്ന് സഹോദരനും സുമൻദേവിയും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനുസരിച്ച് മാർച്ച് 18ന് സുമൻ മുന്നയെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചു. മുന്ന എത്തിയ ഉടനെ സഹോദരനും സഹായികളും ചേർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളുകയായിരുന്നു. മുന്നയെ കാണാനില്ലെന്ന കുടുംബത്തിന്‍റ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും മുന്നയുടെ ബൈക്ക് കണ്ടെത്തുകയും മുന്നയുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ സുമൻദേവിയിലേക്ക് പൊലീസ് എത്തുകയായിരുന്നു. അന്വേഷണത്തിന്‍റെ ആരംഭത്തിൽ തന്നെ ഇരുവരും കുറ്റം സമ്മതിച്ചു. മറ്റു പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മുന്നയുടെ മരണം സംഭവിച്ചിരിക്കുന്നത്.