

കാഴ്ചാ പരിമിതിയുള്ളവർക്കും ജഡ്ജിയാകാം; മധ്യപ്രദേശിലെ 20 വർഷം പഴക്കമുള്ള വിലക്ക് നീക്കി സുപ്രീം കോടതി
ന്യൂഡൽഹി: കാഴ്ചാ പരിമിതിയുള്ളവർക്കും ജഡ്ജിയാകാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മധ്യപ്രദേശ് ജുഡീഷ്യൽ സർവീസസ് റൂൾ 6 എ പ്രകാരമാണ് കാഴ്ചാ പരിമിതിയുള്ളവർക്ക് ജുഡീഷ്യൽ സർവീസിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ നിയമമാണ് സുപ്രീം കോടതി റദ്ദാക്കിയത്. 1994 ലാണ് ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ ജുഡീഷ്യൽ സേവനത്തിൽ നിന്ന് ആരെയും മാറ്റി നിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. പരിമിതികളുള്ളവർക്കെതിരേ യാതൊരു വിധത്തിലുള്ള വിവേചനവും പാടില്ലെന്നും കോടതി പറഞ്ഞു.
കാഴ്ചാ പരിമിതിയുള്ളവർക്ക് സുപ്രീം കോടതിയിൽ ഉൾപ്പെടെ ജഡ്ജിയാകാമെന്നും അന്ധത ജുഡീഷ്യൽ പദവി ലഭിക്കുന്നതിൽ അയോഗ്യത ആകില്ലെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു പ്രകാരം തമിഴ്നാട്ടിലും രാജസ്ഥാനിലും കാഴ്ചാപരിമിതിയുള്ളവർക്ക് ജഡ്ജിയായി നിയമനവും ലഭിച്ചു.
പക്ഷേ മധ്യപ്രദേശ് സർക്കാരിന്‍റെ നിയമം അതു പോലെ തുടരുകയായിരുന്നു. 2024 മാർച്ചിൽ കാഴ്ചാ പരിമിതിയുള്ള കുട്ടിയുടെ അമ്മ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡിനെഴുതിയ കത്താണ് സുപ്രധാന വിധിയിലേക്ക് നയിച്ചത്.