

കോടതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിനോദ ചാനലുകളാകരുതെന്നു ബെഞ്ച്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലിന്‍റെയോ ബന്ധപ്പെട്ട ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിന്‍റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ തത്സമയം സംപ്രേഷണം ചെയ്യുന്ന കോടതി നടപടികള്‍ സോഷ്യല്‍ മീഡിയയിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ട് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാല്‍, വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ ഈ ഉത്തരവ് ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി നടപടികളുടെ ദൃശ്യങ്ങള്‍ അനധികൃതമായി ശേഖരിക്കുന്നതും അവ ഉപയോഗിച്ച് വരുമാനം നേടുന്നതും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ്, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയയ്ക്കുകയും മറുപടി തേടുകയും ചെയ്തു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം (ലൈവ്-സ്ട്രീമിങ്) നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
എല്ലാ കോടതി മുറികളിലെയും നടപടികള്‍ എപ്പോഴും തത്സമയം സംപ്രേഷണം ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമോ ന്യായമോ അല്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി നടപടികളുടെ അനധികൃത വിഡിയോകള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് അടുത്തിടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കേസ് വന്നിരുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിനോദ ചാനലുകളാകരുതെന്നു ബെഞ്ച് നിരീക്ഷിച്ചു. ഓൺലൈൻ വെർച്വൽ ഹിയറിങ്ങിനായി നൽകുന്ന ലിങ്കുകൾ നിയന്ത്രണമില്ലാതെ പങ്കിടുന്നതും നിയന്ത്രിക്കേണ്ട സാഹചര്യമാണെന്ന് കോടതി പറഞ്ഞു.