ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെട്ട ദക്ഷിണമേഖലയിൽ 5,333.4 കോടി ഘനമീറ്റർ ജലമാണ് ആകെ സംഭരണ ശേഷി
ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് ആകെ സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം വെള്ളമെന്ന് കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി). കഴിഞ്ഞ 10 വർഷത്തിനിടെ ഈ സമയത്ത് ഏറ്റവും കുറഞ്ഞ ജലനിരപ്പാണിതെന്നും കമ്മിഷന്‍റെ കണക്കുകൾ. ദേശീയ തലത്തിൽ 150 അണക്കെട്ടുകളാണ് കമ്മിഷന്‍റെ മേൽനോട്ടത്തിലുള്ളത്. 17,878.4 കോടി ഘനമീറ്റർ ജലമാണ് ഇവയുടെ ആകെ സംഭരണ ശേഷി. രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ ജലസംഭരണശേഷിയുടെ (25,781.2 കോടിഘനമീറ്റർ) 69.35 ശതമാനമാണിത്. കമ്മിഷന്‍റെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണു വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇത് 36 ശതമാനമായിരുന്നു. 32 ശതമാനമാണു പത്തു വർഷത്തെ ശരാശരി.

ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെട്ട ദക്ഷിണമേഖലയിൽ 5,333.4 കോടി ഘനമീറ്റർ ജലമാണ് ആകെ സംഭരണ ശേഷി. എന്നാൽ, ഈ മാസം ഒമ്പതിലെ ജലനിരപ്പ് പ്രകാരം ഡാമുകളിൽ ഇപ്പോഴുള്ള ജലത്തിന്‍റെ അളവ് 792.1 കോടി ഘനമീറ്റർ മാത്രം. കഴിഞ്ഞ വർഷം ഈ സമയം 27 ശതമാനമുണ്ടായിരുന്നു. 21 ശതമാനമാണു പത്തു വർഷത്തെ ശരാശരി. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളുൾപ്പെടുന്ന വടക്കൻ മേഖലയിലെ 10 അണക്കെട്ടുകളിൽ 29 ശതമാനം ജലമുണ്ട്.

അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലെ 23 അണക്കെട്ടുകളിലുമായി സംഭരണശേഷിയുടെ 34 ശതമാനം ജലം ഇപ്പോഴുമുണ്ട്. ഇവിടെ കഴിഞ്ഞ വർഷത്തെക്കാൾ മൂന്നു ശതമാനം അധികമാണ് ജലത്തിന്‍റെ അളവ്. ഗുജറാത്തും മഹാരാഷ്‌ട്രയും ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ 28 ശതമാനം ജലമാണ് ഇപ്പോഴുള്ളത്. 29 ശതമാനമാണ് ഇവിടെ 10 വർഷത്തെ ശരാശരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com