

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Representative image
പോർട് ബ്ലെയർ: ആൻഡമാൻ, നിക്കോബാര് ദ്വീപുകളിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി നവംബർ 4 മുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി ആൻഡമാനിലേക്ക് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. മ്യാൻമർ തീരത്തോടടുത്താണ് നിലവിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചക്രവാതച്ചുവി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 48 മണിക്കൂറിനുള്ളിൽ കര തൊടുമെന്നുമാണ് കരുതുന്നത്. വടക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് ആഞ്ഞടിക്കും. നവംബർ 4 മുതൽ കാറ്റ് കൂടുതൽ ശക്തിയാർജിക്കും. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഈ ദിവസങ്ങളിൽ കടലിൽ പോകരുതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ, ബോട്ട് ഓപ്പറേറ്റർമാർ, ദ്വീപ് നിവാസികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 3ന് മത്സ്യബന്ധനത്തിന് തടസമില്ല.
ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നവംബർ 4, 5 തീയതികളിൽ ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.