

12 കാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തല്ലിക്കൊന്നു!
കോൽക്കത്ത: കോൽക്കത്തയിൽ 12കാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ മൃതദേഹം കാണിച്ചുകൊടുത്ത യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് തല്ലിക്കൊന്നതായി റിപ്പോർട്ടുകൾ. 24 പർഗാനാസ് ജില്ലയിലാണ് സംഭവം. പ്രദേശത്ത് സംഘർഷവും പ്രതിഷേധവും തുടരുകയാണ്.
കേസിൽ ഒരാളെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തയാൾ ബിജെപി പ്രവർത്തകനാണെന്നാണ് വിവരം. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ജന്മദിന സമ്മാനം നൽകാൻ പോയതായിരുന്നു 12 കാരിയായ പെൺകുട്ടി.
ഏറെ വൈകിയിട്ടും പെൺകുട്ടി തിരിച്ചെത്തിയില്ല. ഇതോടെ രാത്രി മുഴുവൻ നാട്ടുകാരും വീട്ടുകാരുമടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ നാട്ടുകാർ പിടികൂടി. ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം കാണിച്ചു കൊടുത്തത്. തുടർന്ന് ഇയാളെ പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നാലു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സൂര്യപുർ ഹട്ട് മേഖലയിലെ ഒരു കുളക്കരയിൽ ചാക്കിൽ കെട്ടിയ നിയലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ബാരയിപുർ ജോയ്നഗർ റോഡിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ചിലർ പൊലീസ് വാഹനം തകർക്കുകയും ചെയ്തു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.