കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതില്ല; പാഠപുസ്തകത്തിൽ നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കിയതിൽ വിശദീകരണവുമായി എൻസിഇആർടി

നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പറഞ്ഞു.
ദിനേശ് പ്രസാദ്  സക്ലാനി
ദിനേശ് പ്രസാദ് സക്ലാനി
Updated on

ന്യൂഡൽഹി: പാഠപുസ്തകത്തിൽ നിന്ന് ബാബറി മസ്ജിദും ഗുജറാത്ത് കലാപവും ഒഴിവാക്കിയതിൽ വിശദീകരണവുമായി എൻസിആർടി ഡയറക്റ്റർ ദിനേശ് പ്രസാദ് സക്ലാനി. വിദ്വേഷവും അക്രമവും പഠിപ്പിക്കേണ്ട വിഷയങ്ങളല്ല. പാഠപുസ്തകങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്നാണ് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയിരിക്കുന്നത്.

കുട്ടികൾ വളരുമ്പോൾ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പറഞ്ഞു.

ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ വസ്തുതകൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. അല്ലാതെ യുദ്ധക്കളം തീർക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഠപുസ്തകത്തിൽ രാമക്ഷേത്ര നിർമാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉൾപ്പെടുത്തിയിട്ടുണ്ട്, മൂന്നു മിനാറങ്ങളുള്ള കെട്ടിടമെന്നാണ് ബാബറി മസ്ജിദിനെ പാഠപുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com