മുതുമലയുടെ സ്വന്തം കാട്ടുകൊമ്പൻ 'റിവാൾഡോ' ചരിഞ്ഞു; തിരിച്ചെത്തിയത് 15 ദിവസം മുൻപ്|Video

‌മസിനഗുഡി, മാവനള്ള, വാഴത്തോട്ടം മേഖലയിൽ സ്ഥിരമായി വന്നു പോയിരുന്ന റിവാൾഡോക്ക് നിരവധി ആരാധകരുണ്ട്.
wild elephant rivaldo dies

റിവാൾഡോ

‌file pic

Updated on

മുതുമല: നീലഗിരിയിലെ മുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാൾഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചിൽ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാൾഡോ 15 ദിവസം മുൻപാണ് തിരിച്ചെത്തിയത്. ദേഹത്ത് മറ്റ് ആനകൾ ആക്രമിച്ചതിന്‍റെ മുറിവുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വ്യാഴാഴ്ചയോടെ ക്ഷീണിതനായ റിവാൾഡോ വെള്ളിയാഴ്ചയോടെ ചരിയുകയായിരുന്നു. ‌മസിനഗുഡി, മാവനള്ള, വാഴത്തോട്ടം മേഖലയിൽ സ്ഥിരമായി വന്നു പോയിരുന്ന റിവാൾഡോക്ക് നിരവധി ആരാധകരുണ്ട്.

ഇടയ്ക്കിടെ പ്രദേശത്ത് നിന്ന് കാണാതാകുന്ന ആനയെ വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് തെരയാറുണ്ട്. മസ്തകത്തിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ റിവാൾഡോയെ ചികിത്സിച്ച് സുഖപ്പെടുത്തിയത് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരായിരുന്നു. കാട്ടാനയ്ക്ക് റിവാൾഡോ എന്നു പേരു നൽകിയതും മാർക്കാണ്. സുഖപ്പെട്ടതിനു ശേഷം മാർക്കിനെ കാണാൻ ആന സ്ഥിരമായി നാട്ടിലെത്താറുണ്ട്.

2011ൽ മാർക്ക് മരിച്ചുവെങ്കിലും റിവാൾഡോ നാട്ടിലേക്കുള്ള വരവ് അവസാനിപ്പിച്ചില്ല. നാട്ടുകാർക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ തമിഴ്നാട് വനംവകുപ്പ് റിവാൾഡോയെ ആന ക്യാംപിലേക്കയച്ചു. എന്നാൽ ഹൈക്കോടതി നിർദേശം പ്രകാരം റിവാൾഡോയെ വീണ്ടും കാട്ടിലേക്ക് തന്നെ അയക്കേണ്ടതായി വന്നു. റേഡിയോ കോളർ ഘടിപ്പിച്ചാണ് ആനയെ സ്വതന്ത്രനാക്കിയത്.

logo
Metro Vaartha
www.metrovaartha.com