പോക്സോ കേസ്: തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് യെദിയൂരപ്പ
ബംഗളൂരു: പോക്സോ കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ജൂൺ 17ന് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് ( സിഐഡി) ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. സത്യമെന്താണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആരൊക്കെയോ അനാവശ്യമായി ചിന്താക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ആരെയും കുറ്റപ്പെടുത്താൻ താനാഗ്രഹിക്കുന്നില്ല. ഗൂഢാലോചന നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
മാർച്ച് 14നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധിക വൈകാതെ കേസ് ക്രിമിനൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി. യെദിയൂരപ്പയ്ക്കെതിരേ പരാതി നൽകിയ സ്ത്രീ കഴിഞ്ഞ മാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടു. ജൂൺ 15നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണോദ്യോഗസ്ഥരുടെ നീക്കം. ആരോപണത്തെ യെദിയൂരപ്പ തള്ളിയിട്ടുണ്ട്.
കേസിൽ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരൻ കഴിഞ്ഞ ആഴ്ചയിൽ കോടതിയെ സമീപിച്ചിരുന്നു.
2024 ഫെബ്രുവരിയിൽ യെദിയൂരപ്പയുടെ വസതിയിൽ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ( ലൈംഗികാതിക്രമം), പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസ്.