

കറന്‍റ് പോയി, മൊബൈലും ടോർച്ചും തെളിയിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്റ്റർമാർ
പറ്റ്ന: ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനു പിന്നാലെ മൊബൈലിലെ ഫ്ലാഷും ടോർച്ചും ഉപയോഗിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി ഡോക്റ്റർമാർ. ബിഹാറിലെ ജമുയ് സാദർ ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. പൂജ കുമാരി, അൻജനി കുമാരി എന്നീ രണ്ടു സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷൻ തിയെറ്ററിൽ കയറ്റിയിരുന്നു. പ്രസവ ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കേയാണ് ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് മെഡിക്കൽ ടീം മൊബൈലിലെ ഫ്ലാഷും ടോർച്ചും കത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 45 മിനിറ്റോളം ഓപ്പറേഷൻ തിയെറ്ററിൽ വൈദ്യുതി തടസപ്പെട്ടു.
ശസ്ത്രക്രിയ നടത്തിയിരുന്ന ഡോ. ശാലിനി കുമാരി, ഡോ. രഘുനന്ദൻ, തിയെറ്റർ അസിസ്റ്റന്‍റ് അമിത് കുമാർ എന്നിവർ സിവിൽ സർജനെയും ആശുപത്രി സൂപ്രണ്ടന്‍റിനെയും വിവരം അറിയിച്ചിരുന്നു. മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.