

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!
ഹാപൂർ: ഉത്തർപ്രദേശിൽ കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചതിനു പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായി. വെള്ളമെന്ന് പറഞ്ഞ് കടയുടമ നൽകിയത് ആസിഡാണെന്ന് പൊലീസ്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസമാണ് യുപിയിലെ ഹാപൂരിലെ കടയിൽ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങി കുടിച്ചത്. സീൽ ചെയ്ത കുപ്പിക്കകത്ത് വെള്ളത്തിന് പകരം ആസിഡാണ് നിറച്ചിരുന്നത്. വിവാഹ ആവശ്യത്തിനായി സ്വർണമെടുക്കാനെത്തിയതായിരുന്നു യുവതി. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചു.
സ്വർണക്കടയിൽ വെള്ളം ഇല്ലാത്തതിനാൽ അടുത്ത കടയിൽ നിന്ന് തണുത്ത വെള്ളം വാങ്ങി നൽകുകയായിരുന്നു. വെള്ളി കുടിച്ചതിനു പിന്നാലെ വായയും നാവും തൊണ്ടയും പൊള്ളിയ യുവതി ഉടൻ തന്നെ രക്തം ഛർദിക്കുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.