

പാർലമെന്‍റ് മന്ദിരം.
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്‍റെ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിനെ പ്രധാന ശുപാര്‍ശ.
ബില്ലിന്മേല്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷമായ ഇന്ത്യ മുന്നണി പാര്‍ട്ടികളുടെ യോഗം ബുധനാഴ്ച ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബില്ലിനെ എതിർക്കാനാണ് തീരുമാനം.
മണ്ഡല പുനര്‍ നിര്‍ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. വനിതാ ബില്ലിനു പുറമെ, മണ്ഡലങ്ങളുടെ അതിര്‍ത്തി പുനർനിര്‍ണയത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കവും യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രതിപക്ഷം എതിർപ്പ് ഉയർത്തുക.
മണ്ഡല പുനർനിർണയത്തിൽ തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.
പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ ബില്ല് പാസാക്കാൻ സര്‍ക്കാരിന് സാധിക്കൂ. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ബിൽ പാസാകൂ.