വിവാഹവാഗ്ദാനം പാലിക്കാതിരുന്നാൽ വർഷങ്ങൾ പഴക്കമുള്ള ബന്ധം ബലാത്സംഗമാകില്ല: അലഹബാദ് ഹൈക്കോടതി

പ്രതിക്കെതിരേ ചുത്തിയ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ റദ്ദാക്കാനും നിയമനടപടികൾ അവസാനിപ്പിക്കാനും കോടതി ഉത്തരവിട്ടു.
Years-old relationship does not amount to rape if marriage promise not kept: Allahabad High Court

വിവാഹവാഗ്ദാനം പാലിക്കാതിരുന്നാൽ വർഷങ്ങൾ പഴക്കമുള്ള ബന്ധം ബലാത്സംഗമാകില്ല: അലഹബാദ് ഹൈക്കോടതി

allahabad high court-file image

Updated on

പ്രയാഗ്‌രാജ്: വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ മാത്രം പ്രായപൂർത്തിയായ രണ്ട് പേർ തമ്മിൽ അഞ്ച് വർഷമായി തുടരുന്ന ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ് വിവേക് കുമാറിന്‍റെ ഏകാംഗ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. സഞ്ജയ് സരോജ് എന്ന വ്യക്തി തനിക്കെതിരേ ചുമത്തിയ ബലാത്സംഗക്കുറ്റം എന്നിവയ്ക്കെതിരേ സമർപ്പിച്ച ഹർജി അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. പ്രതിക്കെതിരേ ചുത്തിയ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ റദ്ദാക്കാനും നിയമനടപടികൾ അവസാനിപ്പിക്കാനും കോടതി ഉത്തരവിട്ടു.

പരാതിക്കാരി പ്രതിയുമായി പൂർണസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നും 34 പേജുള്ള വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതാപ്ഗഡ് സ്വദേശിയായ യുവതിയുടെ പരാതിൽ 2019ലാണ് പ്രയാഗ്‌രാജിലെ കേണൽഗഞ്ച് പൊലീസ് സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2014ലാണ് യുവതി മത്സരപരീക്ഷകൾക്ക് പരിശീലനം നടത്തുന്നതിനായി പ്രയാഗ്‌രാജിലെത്തിയത്. അന്ന് അകന്ന ബന്ധുവായിരുന്ന യുവാവാണ് യുവതിക്ക് സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത്. അക്കാലഘട്ടത്തിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് യുവതിയുടെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എപ്പോഴൊക്കെ വിവാഹത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രതി തന്നെ മർദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിലുണ്ട്.

ഒരുമിച്ചുള്ള വിഡിയോ ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. എന്നാൽ വൈദ്യ പരിശോധനയിൽ ശാരീരികോപദ്രവത്തിന്‍റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. 2020ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരേയാണ് പ്രതി അലഹാബാദ് കോടതിയെ സമീപിച്ചത്. അഞ്ച് വർഷം ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നതിനാൽ അതിനു കാരണം വിവാഹവാഗ്ദാനം ആണെന്ന് കരുതാൻ ആകില്ലെന്നാണ് ഹൈക്കോടതിയുടെ നിഗമനം. വർഷങ്ങൾ നീണ്ടു നിന്ന ഒരു ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ബലാത്സംഗം ആയി കണക്കാക്കുന്നത് നിയമത്തിന്‍റെ ദുരുപയോഗം ആണെന്നും കോടതി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com