

ബാബാ രാംദേവ്
ചണ്ഡീഗഡ്: ദേശീയ ഗീതമായ വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് സംസ്കൃതവും ഇന്ത‍്യൻ സംസ്കാരത്തെ പറ്റിയും ധാരണയില്ലാത്തവരാണെന്ന് യോഗാചാര‍്യൻ ബാബാ രാംദേവ്. ഹരിയാനയിലെ കർണാലിൽ നടന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരത്തിൽ ഹിന്ദു ദൈവങ്ങളെയും ക്ഷേത്രങ്ങളെയും ആരാധിക്കുന്നുവെന്ന വാദവും അദ്ദേഹം തള്ളി.
ദേശീയ ഗീതത്തിൽ ഭാരതമാതാവിനെയാണ് ആരാധിക്കുന്നതെന്നും ദുർഗയെയോ സരസ്വതിയെയോ അല്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. ഭാരതമാതാവിന് ഇന്ത‍്യൻ സംസ്കാരത്തിൽ പ്രധാന സ്ഥാനം നൽകിയിട്ടുണ്ടെന്നും വന്ദേമാതരത്തെ എതിർക്കുന്നവർ ആദ‍്യം അതിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ പശ്ചാത്തലം മനസിലാക്കണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേർത്തു.
വന്ദേമാതരത്തെ പവിത്രമായാണ് രാജ‍്യം കാണുന്നതെന്നു പറഞ്ഞ അദ്ദേഹം വന്ദേമാതരം ഒരു പ്രത‍്യേക മതത്തിന് വിരുദ്ധമാണെന്ന് ചിത്രീകരിക്കരുതെന്ന് പറഞ്ഞു. വന്ദേമാതരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പരാമർശം.