

പ്രയാഗ് രാജ്: വിവാഹം നടക്കാനുള്ള പ്രാർഥനകളും പൂജകകളും ഫലം കാണാഞ്ഞതിൽ പ്രകോപിതനായി യുവാവ് ശിവലിംഗം മോഷ്ടിച്ച് ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. കേസിൽ 27കാരനായ ഛോട്ടു എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇയാൾ മോഷ്ടിച്ച ശിവലിംഗവും കണ്ടെത്തിയിട്ടുണ്ട്.
പ്രയാഗ് രാജിൽ നിന്ന് 75 കിലോമീറ്റർ ദൂരെയുള്ള കോശമ്പി ജില്ലയിലെ ഭൈരോ ബാബ ക്ഷേത്രത്തിലാണ് ഭക്തരെ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ രാവിലെ എത്തിയ ഭക്തരാണ് ശിവ ലിംഗം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചത്. ഗ്രാമത്തലവന്‍റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതോടെയാണ് യുവാവ് പിടിയിലായത്. ഇയാളുടെ കൃഷിഭൂമിയിൽ ഇലകളും മുളയിലകളും ഇട്ട് മറച്ച നിലയിൽ ശിവലിംഗവും കണ്ടെത്തി. ചോദ്യം ചെയ്യലിൽ വിവാഹത്തിനായുള്ള പ്രാർഥന ഫലിക്കാത്തതിനാലാണ് ശിവലിംഗം മോഷ്ടിച്ചതെന്ന് ഛോട്ടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ശ്രാവണ മാസത്തിൽ എട്ടു ഞായറാഴ്ചകളിൽ അടക്കം വ്രതം നോറ്റ് പ്രാർഥിച്ചിട്ടും പ്രത്യേക പൂജകൾ തുടർച്ചയായി നടത്തിയിട്ടും വിവാഹം നടക്കാഞ്ഞതാണ് യുവാവിനെ പ്രകോപിതനാക്കിയത്. ചെറുകിട കച്ചവടക്കാരനായ ഛോട്ടു ദിവസവും രണ്ടു നേരം ക്ഷേത്ര ദർശനം നടത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.