

ഭീകര പ്രവർത്തനം നടത്തിയ സംഘത്തെ പിടികൂടി യുഎഇ
representative image
ദുബായ്: ലെബനനിലെ ഹിസ്ബുള്ളയുടെയും ഇറാന്‍റെയും സാമ്പത്തിക സഹായത്തോടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ സംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി യുഎഇയുടെ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസ് അറിയിച്ചു. ഒരു വ്യാജ വാണിജ്യ സ്ഥാപനത്തിന്‍റെ മറവിലാണ് ഈ സംഘം രാജ്യത്തിനുള്ളിൽ പ്രവർത്തിച്ചിരുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറാനും, സാമ്പത്തിക സ്ഥിരതയെ തകർക്കുന്ന രീതിയിലുള്ള വിദേശ പദ്ധതികൾ നടപ്പിലാക്കാനുമാണ് ഇവർ ശ്രമിച്ചത്. ഹിസ്ബുള്ളയുമായും ഇറാനുമായും ബന്ധമുള്ള വിദേശ കക്ഷികളുമായി ചേർന്നാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ, ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തൽ എന്നീ കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെട്ടതായി എസ്എസ്എ പറയുന്നു. ഭീകരവാദത്തിനോ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ വേണ്ടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയോ സ്ഥാപനങ്ങളെയോ ഉപയോഗിക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായും കർശനമായും നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി.