
തിരുവനന്തപുരം: നോർക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ എച്ച്ആര്‍ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്സ് സിഇഒ.
ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറി. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.
വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരുന്നതിനാൽ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികൾക്കും സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാർഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശേരി അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്‍റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എംഇഎ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
ഉദ്യോഗാർഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും ഈ സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍റന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണെന്നും നോർക്ക അറിയിച്ചു.