

ദുബായ് ഇമിഗ്രേഷന്‍റെ തത്സമയ വിഡിയോ കോൾ സേവനം 'ഹിറ്റ്'; ആറ് മാസത്തിനിടയിൽ ഇരുപതിനായിരത്തോളം ഇടപാടുകൾ
ദുബായ്: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപ്പാക്കിയ തത്സമയ വീഡിയോ കോൾ സേവനത്തിന് വൻ സ്വീകാര്യത. ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഉദ്യോഗസ്ഥരുമായി മുഖാമുഖം സംസാരിച്ച് വിസ, റെസിഡൻസി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുംവിധമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ പത്തൊൻപതിനായിരത്തിലധികം ഇടപാടുകളാണ് ഈ സംവിധാനം വഴി പൂർത്തിയാക്കിയത്. കേവലം അഞ്ച് മിനിറ്റിൽ താഴെ മാത്രമാണ് കോളിനായി ഉപയോക്താക്കൾക്ക് കാത്തിരിക്കേണ്ടി വന്നതെന്നും ഉയർന്ന സേവന കാര്യക്ഷമത കൈവരിക്കാൻ സാധിച്ചതായും ദുബായ് റെസിഡൻസി വകുപ്പ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി.
പ്രവേശനാനുമതി രേഖകൾ, കുടുംബ വിസകൾ, വിസ പുതുക്കലും റദ്ദാക്കലും, അപേക്ഷകളിലെ തടസ്സങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴി ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും സ്മാർട്ട്‌ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ആമർ കോൾ സെന്‍ററിൽ നിന്ന് വ്യത്യസ്തമായി, രേഖകൾ നേരിട്ട് പരിശോധിച്ച് നടപടികൾ തത്സമയം തന്നെ പൂർത്തിയാക്കാൻ സഹായിക്കുന്നു എന്നതാണ് ഈ വീഡിയോ കോൾ സംവിധാനത്തിന്‍റെ പ്രധാന പ്രത്യേകത