

യാചക വിരുദ്ധ കാമ്പയിൻ: റമദാൻ ആദ്യ ദിനം ദുബായ് പൊലീസ് 9 പേരെ അറസ്റ്റ് ചെയ്തു
ദുബായ്: ദുബായ് പൊലീസിന്‍റെ യാചക വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി റമദാനിലെ ആദ്യ ദിവസം ഒമ്പത് യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു.
'കുറ്റവാളികൾക്കെതിരായ കർശനവും നിർണ്ണായകവുമായ നടപടികൾ കാരണം, യാചകരുടെ എണ്ണം വർഷം തോറും കുറന്നുണ്ട്.'- ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.
യുഎഇയിൽ ഭിക്ഷാടനം 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന സംഘങ്ങളെ നിയോഗിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷ യാചിക്കുന്നതിനായി വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതോ ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അനുവാദമില്ലാതെ ധന സമാഹരണം നടത്തുന്നവർക്ക് 500,000 ദിർഹം വരെ പിഴ ശിക്ഷ ലഭിക്കും.
യാചകരെ സാധാരണയായി കാണുന്ന പ്രദേശങ്ങളിൽ പട്രോളിംഗ് വർധിപ്പിച്ചുകൊണ്ട് ഭിക്ഷാടനത്തിനെതിരേ പോരാടുന്നതിന് ദുബായ് പോലീസ് വാർഷിക സുരക്ഷാ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന് അൽ ഷംസി പറഞ്ഞു. ഭിക്ഷാടനം ശ്രദ്ധയിൽ പെട്ടാൽ 901 നമ്പർ വഴിയോ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ 'പോലീസ് ഐ' സേവനം വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യാനും 'ഇ-ക്രൈം' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് യാചന കേസുകൾ റിപ്പോർട്ട് ചെയ്യാനും ദുബായ് പോലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.