ഇന്‍റർപോൾ അന്വേഷിക്കുന്ന മൂന്ന് ബെൽജിയൻ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ഇന്‍റർപോൾ അന്വേഷിക്കുന്ന മൂന്ന് ബെൽജിയൻ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ദുബായ്: സംഘടിത കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്‍റർപോൾ അന്വേഷിക്കുന്ന മൂന്ന് ബെൽജിയൻ കുറ്റവാളികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യ കേസുകളിൽ പ്രതികളായ മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് കൈമാറിയിട്ടുണ്ട്.
ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷനും (ഇന്‍റർപോൾ) യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്‌സ്‌മെന്‍റ് കോർപ്പറേഷനും (യൂറോപോൾ) മോസ്റ്റ് വാണ്ടഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മത്തിയാസ് അക്യാസിലി, ജോർജി ഫെയ്‌സ്, ഒത് മാൻ ബല്ലൂട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കൈമാറിയത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്ത്, കവർച്ച, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന സംഘത്തിൽ പെട്ടവരാണിവർ.
ഇന്‍റർപൊൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ദുബായ് പൊലീസ്, യുഎഇ ആഭ്യന്തര മന്ത്രാലയം, ബെൽജിയൻ നിയമ നിർവ്വഹണ ഏജൻസികൾ എന്നിവ തമ്മിലുള്ള ഏകോപിതമായ അന്വേഷണത്തിന്‍റെ ഫലമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. ദുബായിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
ആവശ്യമായ എല്ലാ നിയമ, ജുഡീഷ്യൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അറസ്റ്റിലായവരെ ബെൽജിയത്തിലേക്ക് നാടുകടത്തി.
യു എ ഇ - ബെൽജിയം ഉഭയകക്ഷി സഹകരണം
കുറ്റവാളികളെ കൈമാറലും പരസ്പര നിയമ സഹായവും സാധ്യമാക്കുന്ന രണ്ട് സുപ്രധാന കരാറുകൾ 2021 ഡിസംബറിൽ യുഎഇ നീതിന്യായ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയും ബെൽജിയൻ ഉപപ്രധാനമന്ത്രിയും നീതിന്യായ, വടക്കൻ കടൽ മന്ത്രിയുമായ വിൻസെന്‍റ് വാൻ ക്വിക്കൻബോണും തമ്മിൽ ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയത്.