
അമിത വേഗം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്, നിയമലംഘകർക്ക് 2,000 ദിർഹം വരെ പിഴ
ദുബായ്: അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 2,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അമിത വേഗത്തിൽ വാഹനമോടിക്കുന്നത് പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുകയും അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഡ്രൈവറെ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളെയും അപകടത്തിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതിന്‍റെ നിരവധി ദൃശ്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോ ദുബായ് പൊലീസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇടതുവശത്തെ ലെയ്ൻ വേഗത്തിൽ ഓടുന്ന വാഹനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു എന്നത് കൊണ്ട് വേഗ പരിധി നിയമം ലംഘിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു നിമിഷത്തെ അശ്രദ്ധ മൂലം ജീവൻ തന്നെ നഷ്ടമായേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നൽകണമെന്ന് പൊലീസ് നിർദേശിച്ചു.
ഗതാഗത നിയമലംഘനങ്ങൾ ശ്രധയിൽ പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനത്തിലൂടെ അക്കാര്യം റിപ്പോർട്ട് ചെയ്യാമെന്ന് പൊലീസ് അറിയിച്ചു.
ദുബായിൽ വേഗ പരിധി നിയമം ലംഘിക്കുന്നവർക്ക് 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.
അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചാൽ അബുദാബിയിലും ദുബായിലും 50,000 ദിർഹം വരെ പിഴയും റാസൽഖൈമയിൽ 20,000 ദിർഹം വരെ പിഴയും മൂന്ന് മാസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. പിഴ അടക്കാതിരിക്കുകയോ പിടിച്ചെടുത്ത കാറുകൾ മൂന്ന് മാസത്തിനുള്ളിൽ ക്ലെയിം ചെയ്യാതിരിക്കുകയോ ചെയ്താൽ റാസൽഖൈമയിൽ വാഹനങ്ങൾ ലേലം ചെയ്യും.