

ഫ്രണ്ട്സ് ഓഫ് കൊറിയ വേദിയിൽ ശ്രദ്ധേയമായി ദുബായിയുടെ സ്മാർട്ട് അതിർത്തി നിയന്ത്രണ മാതൃക
ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന ‘ഫ്രണ്ട്സ് ഓഫ് കൊറിയ- 2026 സമ്മേളനത്തിൽ ദുബായിയുടെ അത്യാധുനിക അതിർത്തി നിയന്ത്രണ സംവിധാനവും സ്മാർട്ട് യാത്രാ സേവനങ്ങളും ശ്രദ്ധേയമായി. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് കൃത്രിമ ബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ വികസിപ്പിച്ച അതിർത്തി നിയന്ത്രണ മാതൃകയാണ് അവതരിപ്പിച്ചത്.
ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വേഗമേറിയതും തടസരഹിതവുമായ യാത്രാനുഭവം ഒരുക്കുന്ന ദുബായുടെ ഡിജിറ്റൽ സംവിധാനങ്ങൾ ജിഡിആർഎഫ്എ വിശദീകരിച്ചു. ഭാവിയെ മുൻകൂട്ടി കണ്ട് സർക്കാർ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ ആഗോള യാത്രാ മേഖലയിലെ നിലവാരം ഉയർത്തുകയെന്നതാണ് ദുബായുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ–3 പാസ്‌പോർട്ട് കൺട്രോൾ വിഭാഗം ഡയറക്റ്റർ ലെഫ്റ്റനന്‍റ് കേണൽ ജുമാ അൽ ഫലാസിയും ബോർഡർ കൺട്രോൾ വിഭാഗത്തിലെ ക്യാപ്റ്റൻ സുൽത്താൻ അൽ അലിയും ഉൾപ്പെട്ടതായിരുന്നു ജിഡിആർഎഫ്എ പ്രതിനിധി സംഘം.
അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം, ദേശീയ പ്രതിഭകളുടെ ശാക്തീകരണം, പ്രവർത്തന കാര്യക്ഷമത, വേഗമേറിയ നടപടിക്രമങ്ങൾ, ഉയർന്ന കൃത്യത, യാത്രക്കാർക്ക് മികച്ച സേവനാനുഭവം എന്നിവയാണ് അവതരണത്തിലെ പ്രധാന വിഷയങ്ങൾ. ലോകത്തിലെ ഏറ്റവും തിരക്കേറിയതും കാര്യക്ഷമവുമായ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന മികവും പ്രതിനിധി സംഘം അവതരിപ്പിച്ചു.
സമ്മേളനത്തിന്‍റെ സമാപനത്തിൽ സംസാരിച്ച ലെഫ്റ്റനന്‍റ് കേണൽ ജുമാ അൽ ഫലാസി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആഗോള വിജയത്തിന് പിന്നിൽ യുഎഇ നേതൃത്വത്തിന്‍റെ ദീർഘവീക്ഷണവും നവീകരണത്തിലേക്കുള്ള തുടർച്ചയായ നിക്ഷേപവും ദേശീയ പ്രതിഭകളുടെ മികവും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനവുമാണെന്ന് പറഞ്ഞു.