

16 സ്ഥാപനങ്ങളുടെ ലൈസൻസ് താത്കാലികമായി മരവിപ്പിച്ചു.
ദുബായ്: ദുബായിൽ പാരിസ്ഥിതിക നിയമലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. ഈ വർഷത്തെ ആദ്യ പകുതിയിൽ പെറ്റ് ഷോപ്പുകൾ, പക്ഷി-മൃഗ ചന്തകൾ, നഴ്സറികൾ എന്നിവയുൾപ്പെടെ ആകെ 269 കേന്ദ്രങ്ങളിലാണ് പരിശോധനകൾ നടത്തിയത്.
അപൂർവ ജീവികളുടെ അനധികൃത വിൽപന, പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, മൃഗസംരക്ഷണ ചട്ടങ്ങളുടെ ലംഘനം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 31 സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണമായി റദ്ദാക്കിയപ്പോൾ, 16 സ്ഥാപനങ്ങളുടെ ലൈസൻസ് താത്കാലികമായി മരവിപ്പിച്ചു.
104 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി മറ്റ് വകുപ്പുകൾക്ക് കൈമാറി. 45 സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായി മൃഗങ്ങളെ വിൽക്കുന്നതും പരസ്യങ്ങൾ നൽകുന്നതുമായ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കാൻ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.