

യുഎഇ യിൽ നാലാം ഫെഡറൽ ഹൈവേ തയ്യാറാകുന്നു; ബസുകൾക്ക് പ്രത്യേക പാത
ദുബായ്: ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകൾക്കിടയിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി ബൃഹത്തായ ഗതാഗത പരിഷ്കാരങ്ങൾക്കൊരുങ്ങി യുഎഇ. 600 കോടി ദിർഹം (6 ബില്യൻ ദിർഹം) ചെലവഴിക്കുന്ന നാലാം ഫെഡറൽ ഹൈവേയും പുതിയ ബസ് റാപിഡ് ട്രാൻസിറ്റ് ബസ് പാതകളുമാണ് പദ്ധതിയുടെ സവിശേഷത. കേന്ദ്ര ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയിയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഹൗസിങ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
ദുബായ്, ഷാർജ, അജ്മാൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതകളിൽ 10 പ്രധാന റൂട്ടുകൾ ഉൾപ്പെടുത്തി വിപുലമായ പൊതുഗതാഗത ശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. മെട്രൊ ട്രെയിനുകൾക്ക് സമാനമായി പ്രത്യേക ട്രാക്കുകളിലൂടെ ഓടുന്ന ‘ബസ് റാപിഡ് ട്രാൻസിറ്റ്’സംവിധാനം ഇതിന്‍റെ ഭാഗമായി വരും.
രാജ്യത്തെ പ്രധാന എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന നാലാമത്തെ വലിയ ഹൈവേയായാണ് ‘ഫോർത്ത് ഫെഡറൽ കോറിഡോർ’നിർമിക്കുന്നത്. നിലവിലുള്ള ഇത്തിഹാദ് റോഡ് (E11), മുഹമ്മദ് ബിൻ സായിദ് റോഡ് (E311), എമിറേറ്റ്സ് റോഡ് (E611) എന്നിവയ്ക്ക് പുറമെയാണിത്.