

പശ്ചിമേഷ്യൻ സംഘർഷം: വിമാന സർവീസുകളിൽ മാറ്റം വരുത്തി അന്തർദേശിയ വിമാനക്കമ്പനികൾ
ദുബായ്: മേഖലയിൽ നിലനിൽക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ ദുബായിലേക്കും മറ്റ് മധ്യപൂർവദേശ നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചും വെട്ടിക്കുറച്ചും പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ.
യാത്രാ തടസങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രവാസികളും മറ്റ് യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങളും ഏജൻസികളും മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് എയർവേയ്‌സ്, എയർ കാനഡ, കെഎൽഎം, ലുഫ്താൻസ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ്, ഫിലിപ്പീൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സർവീസുകളാണ് മേഖലയിലേക്കുള്ള വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചില കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ വരെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. മേഖലയിലെ വ്യോമപാതകൾ ഒഴിവാക്കിയാണ് പല വിമാനങ്ങളും ഇപ്പോൾ സർവീസ് നടത്തുന്നത്.
അമെരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ഗൾഫ് മേഖലയിലേക്കുള്ള യാത്ര സംബന്ധിച്ച് പുതുക്കിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സാഹചര്യം വളരെ വേഗത്തിൽ മാറാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സമയവിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വരും ദിവസങ്ങളിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി മാത്രമേ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.